Sunday, 26 April 2015

ബാല്യകാല സഖിയുടെ കത്ത്‌

അജില്‍ നാരായണാ.. എന്നെങ്കിലും കാണുമ്പോള്‍ ചോദിക്കാന്‍ ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു എന്റെ മനസ്സില്‍. ചിലനേരത്ത്‌ കണ്ണാടിയില്‍ നോക്കി പറയുമായിരുന്നു അതൊക്കെ. ചീത്തപറയാനായിരുന്നില്ല, പിന്നെ ചിലനേരത്തു പ്രതികാരം തീര്‍ക്കണം എന്നുതോന്നും പക്ഷേ അപ്പോള്‍തന്നെ തോന്നും എന്തിന്‌ എന്ന്‌. ഒരുപാട്‌ ആഗ്രഹിച്ചിട്ടുണ്ട്‌ ഒന്നു സംസാരിക്കാന്‍, ഒരു ഫ്രണ്ടായി കിട്ടിയെങ്കിലെന്ന്‌, തന്റെ നല്ലൊരു ഫ്രണ്ടാവണം എനിക്കെന്ന്‌. ആഗ്രഹങ്ങള്‍ ചിലസമയത്ത്‌ തീവ്രമാവും, അപ്പോള്‍ എന്നോടുതന്നെ ദേഷ്യം തോന്നും. വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീഴുംതോറും ആ ആഗ്രഹങ്ങളെ മറക്കാന്‍ തുടങ്ങി. വല്ലപ്പോഴും ഓര്‍മ്മവരുമ്പോള്‍, ബസ്സില്‍ കയറുമ്പോള്‍ ഒക്കെ തോന്നും ഒന്നു കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്‌. പിന്നെപിന്നെ വേദനകളെ ഉള്ളിലൊതുക്കാന്‍ പഠിച്ചപ്പോള്‍ മനസ്സിനുള്ളില്‍ എവിടെയോ മുങ്ങിപ്പോയി. തട്ടത്തിന്‍ മറയത്ത്‌ എന്ന ഫിലിമിലെ ഒരു ഡയലോഗുണ്ട്‌, ചില ആഗ്രഹങ്ങള്‍ നമ്മള്‍ മറന്നാലും ദൈവം മറക്കില്ലാന്ന്‌, അത്‌ ശരിയാണെന്നു തോന്നുന്നു. അതുകൊണ്ടാവും ഇപ്പോള്‍ മനസ്സിലെ സങ്കടങ്ങള്‍ പറഞ്ഞുതീര്‍ത്ത്‌ ഒരു നല്ല ഫ്രണ്ടാവാന്‍ സാധിച്ചത്‌.
വട്ടായെന്നു തോന്നുന്നുണ്ടോ തനിക്ക്‌? ഇല്ലാട്ടോ.. പണിയൊന്നും ഇല്ലാതെ ഇരുന്നപ്പോള്‍ ചുമ്മാ ഫ്‌ളാഷ്‌ബാക്കൊക്കെ ഒന്ന്‌ ആലോചിച്ചതാ. അപ്പോള്‍ ഇയാളോടതുപറയണമെന്നുതോന്നി. ശരിക്കും വട്ടെനിക്കാണ്‌, ഒന്നു നോക്കുകപോലും ചെയ്യാത്ത, ഒന്നുചിരിക്കുക പോലും ചെയ്യാത്ത ഒരാളെ ഒരുപാടുകാലം പ്രണയിക്കുക എന്നു പറഞ്ഞാല്‍ വട്ടല്ലാതെ പിന്നെന്താ? ഇപ്പോള്‍ തമാശതോന്നുന്നു. ഹരിയോടു ഞാന്‍ ഫസ്റ്റ്‌ ഇയറില്‍ പഠിക്കുമ്പോള്‍ പറയുമായിരുന്നു ഒരിക്കല്‍ ഇയാളെന്നെ മനസ്സിലാക്കുമെന്ന്‌. ക്ലാസ്സിലെ കുറച്ചു ഫ്രണ്ട്‌സ്‌ തന്റെ പേരുപറഞ്ഞു കളിയാക്കുമായിരുന്നു. തന്നോടു സംസാരിക്കാനെനിക്ക്‌ അറിയില്ലായിരുന്നു. പിന്നെ തന്റെ വിശേഷങ്ങളറിയാന്‍ അവനു തന്റെ നമ്പര്‍ കൊടുത്തു. പാവം തന്നെ വിളിക്കുന്ന ദിവസം ആ വിശേഷങ്ങളെനിക്കു പറഞ്ഞുതരുമായിരുന്നു. മറക്കാന്‍ പറഞ്ഞിട്ടില്ല ഒരിക്കലുമെന്നോടവന്‍. അവനെന്നെ മനസ്സിലാവും. എന്റെ വിരലെന്തിന്‌ അനങ്ങുന്നു എന്നുപോലും അവനറിയാം. അതുകൊണ്ടായിരിക്കും ഞാനിത്രയും മാറിയത്‌. തന്നോടു വീണ്ടും സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ ലോകം തന്നെ കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്‌. ഞാന്‍ പറഞ്ഞില്ലേ, ഇത്രയും സന്തോഷം ഞാന്‍ അനുഭിവിച്ചിട്ടില്ല....


മുഖമില്ലാത്തവന്‍: ഈ വാക്കുകളുടെ ഉടമയ്‌ക്ക്‌ രണ്ടുവര്‍ഷം മുമ്പ്‌ ഞാനൊരു വാക്കുനല്‍കിയിരുന്നു. ഈ കത്തൊരിക്കലും മറ്റൊരാള്‍ കാണാന്‍ ഇടവരില്ലെന്ന്‌. അറിവില്ലാത്ത പ്രായത്തിലാണെങ്കില്‍പ്പോലും അവള്‍ക്കുകൊടുത്ത ഒരു വാക്കും പാലിക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടില്ല. ആ കുറ്റബോധത്തോടൊപ്പം ഈ ചെറിയ തെറ്റും ചേര്‍ത്തുവെയ്‌ക്കുകയാണ്‌...


No comments:

Post a Comment