Saturday, 4 April 2015

ഒരു ഘര്‍വാപ്പസി ഓര്‍മ

പെണ്‍കുട്ടികളുടെ മൂത്രപ്പുരയുടെ പുറംചുവരില്‍ പ്രത്യക്ഷപ്പെട്ട രണ്ടേ രണ്ടുവാക്കുകളായിരുന്നു അന്ന്‌ പടിങ്ങാറ്‌ മുസ്ലീം സ്‌കൂളിലാകെ സംസാരവിഷയം. ഒന്നാം ബെല്ലടിച്ചിട്ടും ക്ലാസുകളില്‍ കയറാതിരുന്ന കുട്ടികള്‍ താറാവുകൂട്ടത്തെപ്പോലെ മൂത്രപ്പുരയ്‌ക്കു മുന്നില്‍ കൂട്ടംകൂടി നിന്നു. പതിവുപോലെ ഏറ്റുവുമൊടുവില്‍ സ്‌കൂളിലെത്തിയ റമീസും ഞാനുമായിരിക്കണം ആ ചുവരെഴുത്ത്‌ ഏറ്റവുമൊടുവില്‍ കണ്ടവര്‍.
റെയില്‍പാളം മുറിച്ചുകടന്ന്‌ ഞങ്ങള്‍ ഓടിക്കിതച്ച്‌ വരുന്നതുകണ്ടതോടെ കൂട്ടികള്‍ ഒന്നിച്ച്‌ കൂക്കുവിളിക്കാന്‍ തുടങ്ങി. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ എനിക്കോ, റമീസിനോ മനസിലായില്ല. ഞങ്ങള്‍ കുട്ടികള്‍ക്കിടയിലൂടെ തിക്കിത്തിരക്കി മുന്നിലെത്തിയപ്പോള്‍ കണ്ടകാഴ്‌ച ഞെട്ടിക്കുന്നതായിരുന്നു. അരികുവളഞ്ഞ ഒരു ലൗ ചിഹ്നത്തിനുള്ളില്‍ സുല്‍ഫത്തിന്റെ പേരിനൊപ്പം എന്റെ പേര്‌ നല്ല ഭംഗിയായി എഴുതിവെച്ചിരിക്കുന്നു.
എനിക്ക്‌ കരച്ചിലും തലചുറ്റലുമൊക്കെ ഒരുമിച്ചു വരുന്നതുപോലെ തോന്നി. റമീസിനു പക്ഷേ ദേഷ്യമാണ്‌ വന്നത്‌.
പോയിനെടാ ഹമുക്കുകളെ... അവന്‍ ഉറക്കെ ശബ്ദമുണ്ടാക്കി വിരട്ടിയോടിക്കാന്‍ നോക്കിയെങ്കിലും കുട്ടികള്‍ അല്‍പംകൂടി ഊര്‍ജമെടുത്ത്‌ കൂവാന്‍ തുടങ്ങി. രണ്ടാം ബെല്ല്‌ മുഴങ്ങുന്നതുവരെ അവന്‍ കുട്ടികളുടെ ആരവത്തോട്‌ മല്ലിട്ടുകൊണ്ടിരുന്നു. ഈ സമയമത്രയും ഞാന്‍ തോറ്റവനെപ്പോലെ തലതാഴ്‌ത്തി നില്‍ക്കുകയായിരുന്നു. ബെല്ലിന്റെ ശബ്‌ദം കേട്ടതോടെ കുട്ടികള്‍ എല്ലാവരും അവരരവുടെ ക്ലാസുകളിലേക്ക്‌ ഓടിപ്പോയി.
മൂത്രപ്പുരയ്‌ക്കുമുന്നില്‍ തനിച്ചായപ്പോള്‍ റമീസ്‌ എന്നെ തോളില്‍ കൈയിട്ട്‌ ആശ്വസിപ്പിച്ചു.
ഇജ്ജ്‌ ബേജാറാവണ്ട...
നനഞ്ഞ കണ്ണുകളോടെ ഞാന്‍ നോക്കിനില്‍ക്കുമ്പോള്‍ തൂവാലയില്‍ വെള്ളം നനച്ച്‌ അവന്‍ എഴുത്ത്‌ അപ്പാടെ മായ്‌ച്ചുകളഞ്ഞു.
അന്ന്‌ ഗീതടീച്ചര്‍ ക്ലാസെടുക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ഇടയില്‍ നിന്ന്‌ മുറുമുറുപ്പു കേള്‍ക്കാമായിരുന്നു. എനിക്ക്‌ ഒന്നും ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്റെ കണ്ണുകള്‍ സുല്‍ഫത്തിനായി ക്ലാസിലുടനീളം പരതി. ഒന്നാം ബഞ്ചിലെ സുല്‍ഫത്തിന്റെ സീറ്റില്‍ മറ്റേതോ പെണ്‍കുട്ടിയാണ്‌ ഇരിക്കുന്നത്‌. അവള്‍ ഇന്ന്‌ അവധിയായിരിക്കണം. പിന്‍ ബഞ്ചില്‍ എവിടെയെങ്കിലും സുല്‍ഫത്ത്‌ ഉണ്ടായിരിക്കുമോ? ഞാന്‍ ഇടയ്‌ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. എന്റെ നോട്ടമെത്തുമ്പോഴൊക്കെ പെണ്‍കുട്ടികളുടെ കുശുകുശുപ്പ്‌ ചെറിയ ആരവമായി മാറുന്നത്‌ കേള്‍ക്കാമായിരുന്നു.
സ്‌കൂള്‍വിട്ട്‌ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ പുഴയോരത്ത്‌ സുല്‍ഫത്തിന്റെ വീടുകാണാമായിരുന്നു. ബംഗ്ലാവുപോലുള്ള ആ വീട്ടില്‍ പന്ത്രണ്ട്‌ മുറികളുണ്ടെന്ന്‌ റമീസ്‌ പറഞ്ഞു. ഞാന്‍ അതിശയിച്ചുപോയി. ഒരിക്കല്‍പ്പോലും മനസില്‍ പതിഞ്ഞിട്ടില്ലാത്ത സുല്‍ഫത്തിന്റെ മുഖം രാത്രി കിടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
പിറ്റേന്ന്‌ ഞാനും റമീസും നേരത്തേ സ്‌കൂളിലെത്തി. ഒന്നാം ബഞ്ചിന്റെ അറ്റത്തായി സുല്‍ഫത്ത്‌ ഇരിക്കുന്നുണ്ടായിരുന്നു. ഓള്‌ നിന്നെ നോക്കി... ഞാന്‍ കണ്ട്‌... ടീച്ചര്‍ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോള്‍ സിക്കന്ദര്‍ എന്റെ ചെവിയില്‍ പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ സുല്‍ഫത്ത്‌ പാഠപുസ്‌തകത്തിലേക്ക്‌ നോക്കി തല താഴ്‌ത്തി ഇരിക്കുകയായിരുന്നു. തട്ടത്തിനുള്ളില്‍ കാണുന്ന അവളുടെ മുഖം അമ്പിളിമാമനെപ്പോലെയാണെന്നെനിക്കു തോന്നി. അടുത്ത ദിവസംമുതല്‍ അമ്മ രാവിലെ തൊടുവിച്ചുതരുന്ന ചന്ദനക്കുറി സ്‌കൂളിലെത്തുന്നതിന്‌ മുമ്പ്‌ ഞാന്‍ മായ്‌ച്ചുകളയാന്‍ തുടങ്ങി. സുല്‍ഫത്ത്‌ പക്ഷേ, പിന്നീടൊരിക്കലുമെന്നെ നോക്കിയതുപോലുമില്ല. :(

No comments:

Post a Comment