Sunday, 26 April 2015

ബാല്യകാല സഖിയുടെ കത്ത്‌

അജില്‍ നാരായണാ.. എന്നെങ്കിലും കാണുമ്പോള്‍ ചോദിക്കാന്‍ ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു എന്റെ മനസ്സില്‍. ചിലനേരത്ത്‌ കണ്ണാടിയില്‍ നോക്കി പറയുമായിരുന്നു അതൊക്കെ. ചീത്തപറയാനായിരുന്നില്ല, പിന്നെ ചിലനേരത്തു പ്രതികാരം തീര്‍ക്കണം എന്നുതോന്നും പക്ഷേ അപ്പോള്‍തന്നെ തോന്നും എന്തിന്‌ എന്ന്‌. ഒരുപാട്‌ ആഗ്രഹിച്ചിട്ടുണ്ട്‌ ഒന്നു സംസാരിക്കാന്‍, ഒരു ഫ്രണ്ടായി കിട്ടിയെങ്കിലെന്ന്‌, തന്റെ നല്ലൊരു ഫ്രണ്ടാവണം എനിക്കെന്ന്‌. ആഗ്രഹങ്ങള്‍ ചിലസമയത്ത്‌ തീവ്രമാവും, അപ്പോള്‍ എന്നോടുതന്നെ ദേഷ്യം തോന്നും. വര്‍ഷങ്ങള്‍ കൊഴിഞ്ഞുവീഴുംതോറും ആ ആഗ്രഹങ്ങളെ മറക്കാന്‍ തുടങ്ങി. വല്ലപ്പോഴും ഓര്‍മ്മവരുമ്പോള്‍, ബസ്സില്‍ കയറുമ്പോള്‍ ഒക്കെ തോന്നും ഒന്നു കാണാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്‌. പിന്നെപിന്നെ വേദനകളെ ഉള്ളിലൊതുക്കാന്‍ പഠിച്ചപ്പോള്‍ മനസ്സിനുള്ളില്‍ എവിടെയോ മുങ്ങിപ്പോയി. തട്ടത്തിന്‍ മറയത്ത്‌ എന്ന ഫിലിമിലെ ഒരു ഡയലോഗുണ്ട്‌, ചില ആഗ്രഹങ്ങള്‍ നമ്മള്‍ മറന്നാലും ദൈവം മറക്കില്ലാന്ന്‌, അത്‌ ശരിയാണെന്നു തോന്നുന്നു. അതുകൊണ്ടാവും ഇപ്പോള്‍ മനസ്സിലെ സങ്കടങ്ങള്‍ പറഞ്ഞുതീര്‍ത്ത്‌ ഒരു നല്ല ഫ്രണ്ടാവാന്‍ സാധിച്ചത്‌.
വട്ടായെന്നു തോന്നുന്നുണ്ടോ തനിക്ക്‌? ഇല്ലാട്ടോ.. പണിയൊന്നും ഇല്ലാതെ ഇരുന്നപ്പോള്‍ ചുമ്മാ ഫ്‌ളാഷ്‌ബാക്കൊക്കെ ഒന്ന്‌ ആലോചിച്ചതാ. അപ്പോള്‍ ഇയാളോടതുപറയണമെന്നുതോന്നി. ശരിക്കും വട്ടെനിക്കാണ്‌, ഒന്നു നോക്കുകപോലും ചെയ്യാത്ത, ഒന്നുചിരിക്കുക പോലും ചെയ്യാത്ത ഒരാളെ ഒരുപാടുകാലം പ്രണയിക്കുക എന്നു പറഞ്ഞാല്‍ വട്ടല്ലാതെ പിന്നെന്താ? ഇപ്പോള്‍ തമാശതോന്നുന്നു. ഹരിയോടു ഞാന്‍ ഫസ്റ്റ്‌ ഇയറില്‍ പഠിക്കുമ്പോള്‍ പറയുമായിരുന്നു ഒരിക്കല്‍ ഇയാളെന്നെ മനസ്സിലാക്കുമെന്ന്‌. ക്ലാസ്സിലെ കുറച്ചു ഫ്രണ്ട്‌സ്‌ തന്റെ പേരുപറഞ്ഞു കളിയാക്കുമായിരുന്നു. തന്നോടു സംസാരിക്കാനെനിക്ക്‌ അറിയില്ലായിരുന്നു. പിന്നെ തന്റെ വിശേഷങ്ങളറിയാന്‍ അവനു തന്റെ നമ്പര്‍ കൊടുത്തു. പാവം തന്നെ വിളിക്കുന്ന ദിവസം ആ വിശേഷങ്ങളെനിക്കു പറഞ്ഞുതരുമായിരുന്നു. മറക്കാന്‍ പറഞ്ഞിട്ടില്ല ഒരിക്കലുമെന്നോടവന്‍. അവനെന്നെ മനസ്സിലാവും. എന്റെ വിരലെന്തിന്‌ അനങ്ങുന്നു എന്നുപോലും അവനറിയാം. അതുകൊണ്ടായിരിക്കും ഞാനിത്രയും മാറിയത്‌. തന്നോടു വീണ്ടും സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഈ ലോകം തന്നെ കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്‌. ഞാന്‍ പറഞ്ഞില്ലേ, ഇത്രയും സന്തോഷം ഞാന്‍ അനുഭിവിച്ചിട്ടില്ല....


മുഖമില്ലാത്തവന്‍: ഈ വാക്കുകളുടെ ഉടമയ്‌ക്ക്‌ രണ്ടുവര്‍ഷം മുമ്പ്‌ ഞാനൊരു വാക്കുനല്‍കിയിരുന്നു. ഈ കത്തൊരിക്കലും മറ്റൊരാള്‍ കാണാന്‍ ഇടവരില്ലെന്ന്‌. അറിവില്ലാത്ത പ്രായത്തിലാണെങ്കില്‍പ്പോലും അവള്‍ക്കുകൊടുത്ത ഒരു വാക്കും പാലിക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടില്ല. ആ കുറ്റബോധത്തോടൊപ്പം ഈ ചെറിയ തെറ്റും ചേര്‍ത്തുവെയ്‌ക്കുകയാണ്‌...


Saturday, 11 April 2015

കുട്ടിക്കാലത്ത്‌ ഞാന്‍ പറയാന്‍ ഉദ്ദ്യേശിക്കുന്ന കാര്യം പലപ്പോഴും അവന്‍ പറയാറുണ്ട്‌. ചിലപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരേസമയത്ത്‌ ഒരുകാര്യത്തെക്കുറിച്ച്‌ സംസാരിച്ചുതുടങ്ങും. കൂട്ടുകാരോട്‌ ഞങ്ങള്‍ പറയുന്ന നുണകളില്‍പ്പോലും ഒരു കോമ്പിനേഷന്‍ ഉണ്ടായിരുന്നു. ഒരുപാടുകാലത്തിന്‌ ശേഷം ആ പഹയന്‍ ഇന്ന്‌ കാണാന്‍ വന്നതാണ്‌. 
അവന്റെ മൊബൈല്‍ഫോണിന്റെ ബാക്ക്‌കവറില്‍നിന്ന്‌ ഒരു ഭാഗം അടര്‍ന്നുപോയതായി കണ്ടു. കൈയില്‍നിന്ന്‌ വീണതാണത്രേ. എന്റെ ഫോണില്‍നിന്നും അതേസ്ഥലത്തുനിന്ന്‌ ഒരു കക്ഷണം പോയിട്ടുണ്ട്‌. കൈയില്‍നിന്ന്‌ വീണതുതന്നെ.

Saturday, 4 April 2015

ഒരു ഘര്‍വാപ്പസി ഓര്‍മ

പെണ്‍കുട്ടികളുടെ മൂത്രപ്പുരയുടെ പുറംചുവരില്‍ പ്രത്യക്ഷപ്പെട്ട രണ്ടേ രണ്ടുവാക്കുകളായിരുന്നു അന്ന്‌ പടിങ്ങാറ്‌ മുസ്ലീം സ്‌കൂളിലാകെ സംസാരവിഷയം. ഒന്നാം ബെല്ലടിച്ചിട്ടും ക്ലാസുകളില്‍ കയറാതിരുന്ന കുട്ടികള്‍ താറാവുകൂട്ടത്തെപ്പോലെ മൂത്രപ്പുരയ്‌ക്കു മുന്നില്‍ കൂട്ടംകൂടി നിന്നു. പതിവുപോലെ ഏറ്റുവുമൊടുവില്‍ സ്‌കൂളിലെത്തിയ റമീസും ഞാനുമായിരിക്കണം ആ ചുവരെഴുത്ത്‌ ഏറ്റവുമൊടുവില്‍ കണ്ടവര്‍.
റെയില്‍പാളം മുറിച്ചുകടന്ന്‌ ഞങ്ങള്‍ ഓടിക്കിതച്ച്‌ വരുന്നതുകണ്ടതോടെ കൂട്ടികള്‍ ഒന്നിച്ച്‌ കൂക്കുവിളിക്കാന്‍ തുടങ്ങി. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ എനിക്കോ, റമീസിനോ മനസിലായില്ല. ഞങ്ങള്‍ കുട്ടികള്‍ക്കിടയിലൂടെ തിക്കിത്തിരക്കി മുന്നിലെത്തിയപ്പോള്‍ കണ്ടകാഴ്‌ച ഞെട്ടിക്കുന്നതായിരുന്നു. അരികുവളഞ്ഞ ഒരു ലൗ ചിഹ്നത്തിനുള്ളില്‍ സുല്‍ഫത്തിന്റെ പേരിനൊപ്പം എന്റെ പേര്‌ നല്ല ഭംഗിയായി എഴുതിവെച്ചിരിക്കുന്നു.
എനിക്ക്‌ കരച്ചിലും തലചുറ്റലുമൊക്കെ ഒരുമിച്ചു വരുന്നതുപോലെ തോന്നി. റമീസിനു പക്ഷേ ദേഷ്യമാണ്‌ വന്നത്‌.
പോയിനെടാ ഹമുക്കുകളെ... അവന്‍ ഉറക്കെ ശബ്ദമുണ്ടാക്കി വിരട്ടിയോടിക്കാന്‍ നോക്കിയെങ്കിലും കുട്ടികള്‍ അല്‍പംകൂടി ഊര്‍ജമെടുത്ത്‌ കൂവാന്‍ തുടങ്ങി. രണ്ടാം ബെല്ല്‌ മുഴങ്ങുന്നതുവരെ അവന്‍ കുട്ടികളുടെ ആരവത്തോട്‌ മല്ലിട്ടുകൊണ്ടിരുന്നു. ഈ സമയമത്രയും ഞാന്‍ തോറ്റവനെപ്പോലെ തലതാഴ്‌ത്തി നില്‍ക്കുകയായിരുന്നു. ബെല്ലിന്റെ ശബ്‌ദം കേട്ടതോടെ കുട്ടികള്‍ എല്ലാവരും അവരരവുടെ ക്ലാസുകളിലേക്ക്‌ ഓടിപ്പോയി.
മൂത്രപ്പുരയ്‌ക്കുമുന്നില്‍ തനിച്ചായപ്പോള്‍ റമീസ്‌ എന്നെ തോളില്‍ കൈയിട്ട്‌ ആശ്വസിപ്പിച്ചു.
ഇജ്ജ്‌ ബേജാറാവണ്ട...
നനഞ്ഞ കണ്ണുകളോടെ ഞാന്‍ നോക്കിനില്‍ക്കുമ്പോള്‍ തൂവാലയില്‍ വെള്ളം നനച്ച്‌ അവന്‍ എഴുത്ത്‌ അപ്പാടെ മായ്‌ച്ചുകളഞ്ഞു.
അന്ന്‌ ഗീതടീച്ചര്‍ ക്ലാസെടുക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ഇടയില്‍ നിന്ന്‌ മുറുമുറുപ്പു കേള്‍ക്കാമായിരുന്നു. എനിക്ക്‌ ഒന്നും ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്റെ കണ്ണുകള്‍ സുല്‍ഫത്തിനായി ക്ലാസിലുടനീളം പരതി. ഒന്നാം ബഞ്ചിലെ സുല്‍ഫത്തിന്റെ സീറ്റില്‍ മറ്റേതോ പെണ്‍കുട്ടിയാണ്‌ ഇരിക്കുന്നത്‌. അവള്‍ ഇന്ന്‌ അവധിയായിരിക്കണം. പിന്‍ ബഞ്ചില്‍ എവിടെയെങ്കിലും സുല്‍ഫത്ത്‌ ഉണ്ടായിരിക്കുമോ? ഞാന്‍ ഇടയ്‌ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. എന്റെ നോട്ടമെത്തുമ്പോഴൊക്കെ പെണ്‍കുട്ടികളുടെ കുശുകുശുപ്പ്‌ ചെറിയ ആരവമായി മാറുന്നത്‌ കേള്‍ക്കാമായിരുന്നു.
സ്‌കൂള്‍വിട്ട്‌ വീട്ടിലേക്ക്‌ നടക്കുമ്പോള്‍ പുഴയോരത്ത്‌ സുല്‍ഫത്തിന്റെ വീടുകാണാമായിരുന്നു. ബംഗ്ലാവുപോലുള്ള ആ വീട്ടില്‍ പന്ത്രണ്ട്‌ മുറികളുണ്ടെന്ന്‌ റമീസ്‌ പറഞ്ഞു. ഞാന്‍ അതിശയിച്ചുപോയി. ഒരിക്കല്‍പ്പോലും മനസില്‍ പതിഞ്ഞിട്ടില്ലാത്ത സുല്‍ഫത്തിന്റെ മുഖം രാത്രി കിടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
പിറ്റേന്ന്‌ ഞാനും റമീസും നേരത്തേ സ്‌കൂളിലെത്തി. ഒന്നാം ബഞ്ചിന്റെ അറ്റത്തായി സുല്‍ഫത്ത്‌ ഇരിക്കുന്നുണ്ടായിരുന്നു. ഓള്‌ നിന്നെ നോക്കി... ഞാന്‍ കണ്ട്‌... ടീച്ചര്‍ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോള്‍ സിക്കന്ദര്‍ എന്റെ ചെവിയില്‍ പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ സുല്‍ഫത്ത്‌ പാഠപുസ്‌തകത്തിലേക്ക്‌ നോക്കി തല താഴ്‌ത്തി ഇരിക്കുകയായിരുന്നു. തട്ടത്തിനുള്ളില്‍ കാണുന്ന അവളുടെ മുഖം അമ്പിളിമാമനെപ്പോലെയാണെന്നെനിക്കു തോന്നി. അടുത്ത ദിവസംമുതല്‍ അമ്മ രാവിലെ തൊടുവിച്ചുതരുന്ന ചന്ദനക്കുറി സ്‌കൂളിലെത്തുന്നതിന്‌ മുമ്പ്‌ ഞാന്‍ മായ്‌ച്ചുകളയാന്‍ തുടങ്ങി. സുല്‍ഫത്ത്‌ പക്ഷേ, പിന്നീടൊരിക്കലുമെന്നെ നോക്കിയതുപോലുമില്ല. :(