Sunday, 1 March 2015

ബിരിയാണി

തൃശൂരു പോയപ്പോള്‍ അപ്പച്ചന്‍ എനിക്ക്‌ ബിരിയാണി വാങ്ങിത്തന്നു.
ഞങ്ങള്‍ തെങ്ങോലകൊണ്ട്‌ നക്ഷത്രം ഉണ്ടാക്കി കളിക്കുമ്പോള്‍ സാമ്പാറ്‌ പറഞ്ഞു.
എനിക്കന്ന്‌ അഞ്ചോ ആറോ വയസേ ഉണ്ടായിരുന്നുള്ളൂ. ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം.
ബിരിയാണി എന്ന വാക്ക്‌ അതുവരെ ഞാൻ കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല.
ബിരിയാണിയോ.. അതെന്താ..? ഞാന്‍ അവനോട്‌ ചോദിച്ചു.
നെയ്യും ഗ്രാമ്പൂവും ഉണക്കമുന്തിരിയുമിട്ട മണമുള്ള ചോറാണെന്നും, കഴിക്കാന്‍ നല്ലരുചിയാണെന്നും, കോഴിയിറച്ചി കൂട്ടിയാണ്‌ കഴിക്കുക എന്നുമൊക്കെ അവന്‍ എനിക്കുപറഞ്ഞുതന്നു.
സാമ്പാറ്‌ വിവരിച്ചപ്പോള്‍ ബിരിയാണിയുടെ രൂപമായി ആണിപോലെ മൂര്‍ച്ചയുള്ള എന്തോ വസ്‌തുവാണ്‌ എന്റെ മനസില്‍ തെളിഞ്ഞത്‌.
അന്നുമുതല്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയതാണ്‌ ബിരിയാണി കഴിക്കുന്നത്‌.
ഇന്നത്തെപ്പോലെ എല്ലാ ഫംഗ്‌ഷനിലും ബിരിയാണിവെയ്‌ക്കുന്ന പതിവൊന്നും അന്നുഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാനൊന്നും ഞങ്ങളുടെ കുടുംബത്തിന്‌ കെല്‍പും ഇല്ലായിരുന്നു.
ഒന്നോ രണ്ടോ വര്‍ഷം ബിരിയാണി കഴിക്കുന്നത്‌ സ്വപ്‌നമായിത്തന്നെ അവശേഷിച്ചു.
പൂമരച്ചുവട്ടില്‍ പുതുതായി വീടുവെച്ച അല്‍പം മികച്ച സാമ്പത്തികശേഷിയുള്ള ഷാജിക്കയുടെ കല്യാണത്തിനാണ്‌ ആദ്യമായി ബിരിയാണി കാണുന്നത്‌.
ഷാജിക്കയുടെ കല്യാണത്തിന്‌ ബിരിയാണി ഉണ്ടാകുമെന്ന വാര്‍ത്ത സാമ്പാറുതന്നെയാണ്‌ എന്നോട്‌ പറഞ്ഞത്‌.
കല്യാണത്തിന്‌ അറക്കാനുള്ള പോത്തിന്‍കുട്ടിയെ ആഴ്‌ചകള്‍ക്കുമുമ്പുതന്നെ കൊണ്ടുവന്നിരുന്നു.
അതിനെ കല്യാണത്തിന്‌ കൊല്ലുമെന്ന്‌ കുഞ്ഞിപ്പാത്തുമ്മ പറഞ്ഞു. ബിരിയാണിയിലിടാനുള്ള ഇറച്ചിയാക്കാനാണ്‌.
എനിക്ക്‌ വിഷമം തോന്നി.
പൂമരച്ചുവട്ടിലെ മന്തന്‍ പൂമരത്തിന്റെ ചുവട്ടില്‍ കെട്ടിയിട്ടിരുന്ന പോത്തിന്‌ ഞങ്ങള്‍ പ്ലാവിലകള്‍ പെറുക്കിക്കൊണ്ടു കൊടുത്തു.
നിക്കാഹിന്‌ ഓരോ ദിവസവും അടുക്കും തോറും ബിരിയാണി തിന്നാനുള്ള കൊതി കൂടിക്കൂടി വന്നു.
അങ്ങനെ ആ ദിവസം വന്നെത്തി.
പൂമരത്തിന്‌ ചുവട്ടില്‍ കെട്ടിയിട്ടിരുന്ന പോത്ത്‌ വൈകുന്നേരത്തോടെ അപ്രത്യക്ഷമായി.
ഷാജിക്കയുടെ വീടിന്‌ പുറകിലുള്ള പറമ്പിലിട്ട്‌ അതിനെ കൊന്നുവെന്നും, കഴുത്തില്‍ വാളുകൊണ്ട്‌ അറക്കുന്നത്‌ താന്‍ കണ്ടുവെന്നും സാമ്പാര്‍ വീരവാദം മുഴക്കി.
ചണ്ണക്കാലും മുട്ടത്തലയുമുള്ള ഒരു സായിവാണ്‌ ബിരിയാണി വെയ്‌ക്കാന്‍ വന്നത്‌. നിക്കാഹിന്റെ തലേന്ന്‌ സായിവ്‌ ബിരിയാണിവെയ്‌ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ ഞങ്ങള്‍ അയാളെ ചുറ്റിപ്പറ്റി നിന്നു. ബിരിയാണി വെന്തുതുടങ്ങുമ്പോഴുള്ള കൊതിപ്പിക്കുന്ന മണം കേട്ടപ്പോള്‍ത്തന്നെ വായില്‍ വെള്ളം നിറഞ്ഞിരുന്നു.
പിറ്റേന്ന്‌ നിക്കാഹിന്‌ ആദ്യപന്തിയില്‍ത്തന്നെ ഞാനും സാമ്പാറും, കുഞ്ഞിപ്പാത്തുവും ഇടംപിടിച്ചു. പോത്തിറച്ചികൂട്ടി ബിരിയാണി വയറുനിറയെ അകത്താക്കി. അങ്ങനെ ബിരിയാണി തിന്നണമെന്ന വലിയൊരാഗ്രഹം സഫലമായി.

1 comment: